പ്രവിണീന്റെ ‘സർക്കസ് ‘
സമ്പന്നനാകാൻ വേണ്ടി സർക്കസിൽ ചേർന്ന സുഭാഷിന്റെ കഥ പറയുകയാണ് പ്രവീൺ.
കഥ പറച്ചിൽ തന്ത്രം പഠിച്ചെടുക്കേണ്ടീരിക്കുന്നു ; അങ്ങനെയൊരു തന്ത്രമുണ്ടെങ്കിൽ.
യു.പി.സ്കൂൾ കുട്ടികൾ എഴുതേണ്ട കഥയാണിത്.
ഒറ്റ വീർപ്പിൽ കഥാസാരം പറഞ്ഞ് തീർത്തിരിക്കുന്നു!
എന്ത് ? എങ്ങനെ ? സംഭവിക്കുന്നു എന്നതാണ് കഥയിൽ വേണ്ടത്.ഇവിടെ എന്ത് എന്നതിനുമാത്രം സമാധാനമുണ്ട്.
പുതുമയില്ലാത്ത വിഷയമാണ്.
തല്ലി കഥ പറയിപ്പിക്കൽ-ഇവിടെ സാർത്ഥകമാകുന്നു.
പ്രവീൺ ധാരാളം കഥകൾ വായിക്കേണ്ടീരിക്കുന്നു.
അക്ഷരത്തെറ്റുകൾ ധാരാളമുണ്ട്.അത് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്.
പാരഗ്രാഫ് തിരിച്ച് എഴുതണം.
കഥ എഴുതാനുള്ള ശ്രമത്തെ ആദരിക്കുന്നു.
നല്ല കഥകളുമായി തിരികെ വരിക.
________________________________________________________________________________________________
സാധ്യതകൾ
കുഞ്ഞുകവിതകളുടെ ശക്തി ബോധ്യപ്പെടുത്തിയ കവിയാണ് കുഞ്ഞുണ്ണിമാഷ്.
ആ പാതയിലൂടെ അധികമാരും സഞ്ചരിച്ചു കണ്ടിട്ടില്ല.
ഇപ്പൊളിതാ മറ്റൊരു കവി അത്തരം കവിതകളുമായി-
‘ആകയാൽ
‘പാതിര’യിൽ നിന്നും
പാതിരിയുണ്ടാകാം
എന്നാണോ കർത്താവേ
ഞങ്ങളറിയേണ്ടത്.(ഒരു നിരുക്തി)
സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ആലോചനാമൃതമാണ് ഈ കവിത.
‘ഭരണം
ഒരു രണമാണെങ്കിലും
ഭ! രണമേ
എന്നവരാരും പറയാറില്ല.’
ഭരണത്തിന്റെ സുഖലോലുപതയുടെ പ്രലോഭനം അത്രയ്ക്കാണ്…
അദ്ദേഹത്തിന്റെ പുതിയ കവിതയാണ് -സാധ്യതകൾ
വർത്തമാന കാലത്തിന്റെ നേർക്കാഴ്ചകൾ വാക്കുകളിൽ ആവാഹിക്കുന്നു കവി-
അധികരത്തിന്റെ പല്ലിനടിയിൽ ചതഞ്ഞരഞ്ഞുപോകുന്നവരെ …അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ ഒക്കെ കവി ഓർക്കുന്നു..
കെടുകാലത്തിന്റെ ദുരിതങ്ങൾ ഒന്നാം ഖണ്ഡത്തിലും ഭാവിയുടെ വിഹ്വലതകൾ രണ്ടാം ഖണ്ഡത്തിലും അവതരിപ്പിച്ചിരിക്കുന്നു…
എല്ലാം വില്‌പനച്ചരക്കാക്കുന്ന ലോകത്ത് ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം..ആ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.
_____________________________________________________________________________________________________
ചരിത്രം വളച്ചൊടിക്കുന്നു
മലങ്കര റിലീജിയസ് കോൺഫ്രഡിന്റെ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു…
‘കേരള സർക്കാരിനെക്കൊണ്ട് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പിൻ വ്ലിപ്പിക്കാൻ സാധിക്കാത്തത് കേരളത്തിന് അപമാനകരവും സമൂഹത്തിന്റെ ധാർമ്മിക അധ:പതനത്തിന്റെ തെളിവുമാണ്’
ആ കണ്ടെത്തലിനെ ലേഖകൻ ചോദ്യം ചെയ്യുന്നു..
ചരിത്രവസ്തുതകൾക്ക് നിരക്കാത്ത പ്രഖ്യാപനങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
സഭയുടെ സ്കൂളുകളിൽ ബൈബിൾ വിതരണം നടത്താറുണ്ട്.മറ്റുള്ളവർ ഭഗവത്ഗീതയോ ഖുറാനോ ക്രിസ്ത്യാനിക്കുട്ടികൾക്ക് നൽകിയിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കാം…!
അത്രയ്ക്ക് വിവരദോഷികളായി…മൗലികവാദികളായി മാറിയിരിക്കുന്നു ചില പാതിരിമാർ…
സമ്പത്തിന്റെ കൈകാര്യാവകാശം ളോഹക്കാരിൽ നിന്നും എടുത്തുമാറ്റിയാൽ കാര്യങ്ങൾ ഒരുവിധം ശരിപ്പെടും.
ആദാമിന്റെ നട്ടെല്ല് ഊരിയെടുത്താണ് സ്ത്രീയെ സൃഷ്ടിച്ചത് എന്നതിനെ വെല്ലുവിളിക്കുന്നു ഡാർവ്വിന്റെ സിദ്ധാന്തം.ലേഖകൻ ചൂണ്ടിക്കാണിക്കുന്നതുപോലെ ഡാർവ്വിന്റെ അത്ര ‘മതനിഷേധം(?)’ നടത്തിയ മറ്റൊരാളുണ്ടോ?
സണ്ഡേ ക്ലാസ്സിൽ നട്ടെല്ല് ഊരി സൃഷ്ടിച്ച കാര്യം പഠിക്കുകയും വിദ്യാലയങ്ങളിൽ പരിണാമ സിദ്ധാന്തം പഠിക്കുകയും ചെയ്യുന്ന കുട്ടി വലുതാകുമ്പോൾ ആദ്യത്തേതിനെ ഒരു മുത്തശ്ശിക്കഥയായി മനസ്സിലാക്കുകയാണ് പതിവ്.അതവരുടെ ജീവിതത്തിൽ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കറില്ല.
ഒരു പാഠപുസ്തകത്തിലെ ഒരു പാഠം പഠിച്ചാൽ മതത്തെ കുട്ടികൾ കൈവിട്ടുകളയും എന്ന വെപ്രാളം അച്ചന്മാർമ്മ് എങ്ങനെ ഉണ്ടായി?
ബോധമുള്ളവരെ മതത്തിന്റെ ‘ഡെപ്പാംകുത്ത്’ കളിക്ക് കിട്ടില്ലെന്ന് പുരോഹിതർ കണ്ടെത്തിയിരിക്കുന്നു.
അതാണ് കാര്യം.
കേരളത്തിൽ ഇവർക്ക് വലിയവായിൽ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.അതിനോട് യോജിക്കാതിരിക്കാൻ കഴിയില്ല.
എല്ലാ ബ്ലോഗർമാരും വായിച്ചിരിക്കേണ്ട ലേഖനമാണിത്.
___________________________________________________________________________________________
ഇവൻ എന്റെ പ്രിയപ്പെട്ടവൻ
കവിതയുടെ രീതിയിലാണ് ഈ രചന.
കഥയായി വായിക്കുന്നതാണ് നല്ലത്.
അത് എന്താണെന്ന് എഴുത്തുകാരി നിർവ്വചിച്ചിട്ടില്ല!
കഥയുടെയും കവിതയുടെയും അതിർവ്വരമ്പുകൾ എവിടെയാണ്?
ആകെ കൺഫ്യൂഷനിലാണ്…
ഈ രചനയ്ക്കൊപ്പം ചേർത്തിരിക്കുന്ന ചിത്രം നയന മനോഹരമാണ്.
ഒരു പെൺ കുട്ടിയുടെ ഏകാന്തത്തയിലെ ഭ്രാന്തൻ ചിന്തകളാണ് ഈ രചനയിൽ കാണാനാവുക.
എഴുത്തിന് ഒഴുക്കുണ്ട്.
പണ്ടെന്നോ മലയാളം കൈവിട്ട ‘മ’ സാഹിത്യത്തിന്റെ പ്രേതം ഇവിടെ കുടിയിരിക്കുന്നുവോ?
എന്തായാലും വായനക്കാർക്ക് ഉണ്ടാകാവുന്ന സംശയങ്ങൾ എഴുത്തുകാരി മുൻ കൂട്ടി മനസ്സിലാക്കിയിട്ടുണ്ട്.
‘എനിക്ക് ഭ്രാന്തായിരുന്നോ അതോ മുഴുവട്ടോ’
രണ്ടും ഒന്നല്ലേ…
ചികിത്സ എത്രയും വേഗം നടത്തുക…
തെളിഞ്ഞ മനസ്സിൽ നിന്നും നല്ല കൃതികൾ ഉറവെടുക്കുന്ന കാലത്തിനായി കാത്തിരിക്കുന്നു.
www.chitharypoyaenttekuppivalapottukal.blogspot.com
______________________________________________________________________________________
ഭാര്യയുടെ പരാതി
ഒരു ഗുണ പാഠ കഥ കൂടി….
കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മ വരുന്നു-
‘പെണ്ണുകാണാൻ പോകുമ്പോൾ
കണ്ണുമാത്രം പോര
കണ്ണാടിയും കൂടെ
കൊണ്ടുപോകണം’
നമുക്ക് നമ്മുടെ തെറ്റ് കണ്ടറിയാൻ കഴിയില്ല.കണ്ണാടി അത് കാട്ടിത്തരുന്നു.
കണ്ണാടിയും കള്ളം പറയുന്ന കാലമാണ്.
ഈമെയിലിൽ കിട്ടിയ കഥ എന്നു പറഞ്ഞാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.
കഥ പറച്ചിൽ കൊള്ളാം..
മറ്റൊരു ബ്ലോഗിൽ ഈ കഥ കണ്ടതായി ഓർക്കുന്നു;ചെറിയ മാറ്റങ്ങളേയുള്ളൂ.
മോഷണം നടത്തിയത് ആര് എന്ന് മനസ്സിലാകുന്നില്ല.
ഗവ.ഹയർ സെക്കന്ററി സ്കൂൾ ,വിളവൂർക്കലിന്റെ ബ്ലോഗിൽ ‘കാഴ്ച നന്നായാൽ’എന്ന കഥ കാണാം.+2 കോമേഴ്സിലെ ദീപ.ഡി.എസ് എന്ന കുട്ടിയാണ് കഥ എഴുതിയിരിക്കുന്നത്.
സമാനതകൾ ഇങ്ങനെയും വരുമോ എന്ന് വിദൂഷകന് സംശയം.
www.vilavoorkalghss.blogspot.com
___________________________________________________________________________________________
നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്
അച്ഛനോടുള്ള സ്നേഹാദരങ്ങളുടെ വിളംബരമാണിക്കവിത.
വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞിരിക്കുന്നു..
‘അമ്മതൻ ചൂടിനാവില്ലൊരച്ഛന്റെ കരുത്തുറ്റ
യുള്ളത്തിൻ സുരക്ഷിതത്വം,അറിയുക
വൈകിയാണെങ്കിലും ,മകളുടെ നീർമുത്തുകൾ
നനഞ്ഞു കുതിർന്ന സ്നേഹത്തെയെങ്കിലും’.
ബാല്യകാലത്തെ സ്നേഹവായ്പൊടെ കവയിത്രി ഓർമ്മിക്കുന്നു..
കാലത്തെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചത് അച്ഛനിൽ നിന്നാണ്.മഴയും വെയിലും കാലവേഗങ്ങൾക്ക് സാക്ഷിയാണെന്ന് ഉപദേശിച്ചതും അച്ഛനാണ്.
വായനക്കാർക്ക് ഗൃഹാതുരത്വം സമ്മാനിക്കാൻ ഈ കവിതയ്ക്കാകുന്നു.ബാല്യകൗമാരങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്ക് സാധ്യമാക്കുന്നു.
ഒടുവിൽ,
കവയിത്രി ആഗ്രഹിക്കുന്നതുപോലെ –
‘വീണ്ടുമൊരിക്കൽ കൂടിയച്ഛനോടൊത്തൊരു മകളായ് വളരുവാൻ’ നമ്മളും ആശിച്ചു പോകുക തന്നെ ചെയ്യും.
______________________________________________________________________________________